ആലുവയില്‍ വനിതാ കോളജിന് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ചയാളെ വിദ്യാര്‍ഥിനികള്‍ തന്നെ പിടികൂടിയത് കഴിഞ്ഞ ദിവസമാണ്. പാലക്കാട്ട് വൈകീട്ട് ആറുമണിയോടെ പുറത്തിറങ്ങിയ 10 വയസ്സുകാരിയെ പീഡിപ്പിച്ച 70കാരനെ പെണ്‍കുട്ടിയുടെ പരാതിയെതുടര്‍ന്ന് കൈയോടെ പിടികൂടിയെങ്കിലും കോടതിയില്‍ തെളിവില്ലെന്ന് കണ്ട് പ്രതി രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ ആന്തരികാവയവത്തില്‍ നിന്ന് തെളിവ് കണ്ടെത്തിയില്ലെന്നതായിരുന്നു കാരണം. കോയമ്പത്തൂര്‍ നഗരത്തില്‍ അടുത്തിടെ ആക്രമിച്ചയാളെ ഒരു വനിത ഒറ്റക്ക് പിടിച്ചുകെട്ടിയ സംഭവമുണ്ടായി. കൊച്ചിയില്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനിയെ കയറിപ്പിടിച്ച യുവാവിനെ പിടിച്ച് പൊലീസില്‍ ഏല്‍പിച്ചതും അടുത്തിടെയാണ്. പൊതുസ്ഥലത്തെ പ്രശ്നമാണ് ഇതെങ്കില്‍ പൊതു വാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ പുരുഷന്മാര്‍ പോലും ഭയക്കുന്ന കാലത്ത് പെണ്‍കുട്ടികളുടെ കാര്യം പറയേണ്ടതില്ല.
ചെറുതുരുത്തിയില്‍ 23കാരി കൊല്ലപ്പെട്ട വാര്‍ത്തയുടെ ചൂടാറും മുമ്പാണ് അതേ തൃശൂര്‍ ജില്ലയില്‍ രണ്ട് മാനഭംഗ ശ്രമങ്ങളുണ്ടായത്. സൗമ്യയുടെ മരണത്തിന്റെ മൂന്നാം നാള്‍ ഒന്ന് അഞ്ച് വയസ്സുകാരികളെ സ്കൂള്‍ ഓട്ടോറിക്ഷയിലെ സഹായിയാണ് പീഡിപ്പിച്ചതെങ്കില്‍ അന്ന് വൈകീട്ട് തന്നെ ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ സ്ത്രീകളുടെ മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ചതിനാണ് യുവാവിനെ പൊലീസ് പൊക്കിയത്.
റെയില്‍വെയില്‍ കൂട്ടമായി കവര്‍ച്ച ചെയ്യുന്ന സംഭവങ്ങളില്‍ കേരളം ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തായിരുന്നു. കേരളത്തില്‍ ആ വര്‍ഷം റെയില്‍വെയിലെ പിടിച്ചുപറിയില്‍ 27 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ മുംബൈയുള്‍പെടുന്ന മഹാരാഷ്ട്രയില്‍ പോലും എട്ട് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ പറയുന്നു. പശ്ചിമ ബംഗാളാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് 15 സംഭവങ്ങള്‍. 2007ല്‍ റെയില്‍വെയിലെ കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ 214ഉം തൊട്ടവര്‍ഷം 209ഉം ആയിരുന്നെങ്കില്‍ അതിനടുത്ത വര്‍ഷം അത് കൂടി, 269ലേക്കെത്തി.
തൃശൂര്‍ നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ കയറിയ ഒരു കാലു മാത്രമുള്ള വികലാംഗന്‍ സ്ത്രീകളുടെ നേര്‍ക്ക് ചീറിയടുത്ത സംഭവമുണ്ടായത് ഒരു വര്‍ഷം മുമ്പാണ്. കണ്ണില്‍ കണ്ട സ്ത്രീകളെയൊക്കെ നായയെപോലെ കടിക്കുകയായിരുന്നു ഇയാള്‍. 2003 മാര്‍ച്ച് 18ന് തൃശൂരിലെത്തിയ ഗുരുവായൂര്‍ ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് ട്രെയിനില്‍ വനിതാ കമ്പാര്‍ട്ട്മെന്റില്‍ തന്നെയാണ് തൃശൂരിലെ പ്രശസ്തമായ വനിതാ കോളജിലെ അസി. പ്രൊഫസര്‍ സെറിന് നേരെ രണ്ടുപേരുടെ ആക്രമണം. സ്വര്‍ണം കവരാനായിരുന്നു ശ്രമം. ഇതിനിടെ പ്ലാറ്റ്ഫോമിലേക്ക് ഓടിയിറങ്ങവെ ട്രാക്കിനടിയില്‍ പെട്ട് ഒരു കാല്‍ മുറിച്ചുമാറ്റേണ്ടി വന്നു ഈ അധ്യാപികക്ക്. ഈ കേസില്‍ പക്ഷേ റെയില്‍വെ ഉന്നയിച്ചത് വിചിത്ര വാദമായിരുന്നു. ലേഡീസ് കമ്പാര്‍ട്ട്മെന്‍റുകളില്‍ പുരുഷന്മാരെ കയറ്റാന്‍ വനിതകള്‍ കൂട്ടുനില്‍ക്കുന്നുവെന്നായിരുന്നു കോടതിയില്‍ അവര്‍ കൊടുത്ത സത്യവാങ്മൂലം. റെയില്‍വെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനുണ്ടെന്നും റെയില്‍വെ മേലാളന്മാര്‍ പറയുന്നു.
ഈ കേസിന്റെ വിചാരണക്കിടെ കോടതിയുടെ നിര്‍ദേശ പ്രകാരമാണ് പേരിന് മാത്രമായി റെയില്‍വെ പൊലീസില്‍ വനിതകളെ നിയമിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കേരളത്തില്‍ ഇങ്ങനെ നിയമിക്കപ്പെട്ട വിരലിലെണ്ണാവുന്ന വനിതാപൊലീസുകാരില്‍ ട്രെയിനില്‍ പോകുന്നവര്‍ ഇല്ലെന്ന് തന്നെ പറയാം.
മാത്രമല്ല, റെയില്‍വെയുടെ സ്ഥലത്താണ് ഈ പൊലീസ് പ്രവര്‍ത്തിക്കുന്നത്. ഇതാകട്ടെ തൊഴുത്തിന് സമാനമായ കെട്ടിടവും. കേരളത്തിലെ മിക്ക റെയില്‍വെ പൊലീസ് സ്റ്റേഷനുകളും സിമന്റ് തറയില്‍ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ റെയില്‍വെയുടെ സ്വത്ത് സംരക്ഷിക്കാനെന്ന് തിരുവനന്തപുരം ഡിവിഷനല്‍ മാനേജര്‍ വിശേഷിപ്പിച്ച റെയില്‍വെ സംരക്ഷണ സേന പ്രവര്‍ത്തിക്കുന്നത് ടൈല്‍സ് പാകിയ നിലത്താണ്. റെയില്‍വെ യാത്രക്കാരുടെ കാര്യത്തില്‍ അധികൃതര്‍ക്ക് എന്തുതാല്‍പര്യമാണുള്ളതെന്ന് തെളിയിക്കുന്നതാണ് ചെറുതുരുത്തിയിലേത് പോലുള്ള ക്രൂരമായ സംഭവം നടന്നിട്ടും റെയില്‍വെ അധികൃതര്‍ ആര്‍.പി.എഫിന്റെ എണ്ണം കൂട്ടാന്‍ തയ്യാറായിട്ടില്ല എന്നത്. തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന 40 സേനാംഗങ്ങളില്‍ എല്ലാവരും ചേര്‍ന്നാലും ഇതിലൂടെ കടന്നുപോകുന്ന ട്രെയിനുകളില്‍ പത്തിലൊന്നില്‍ പോലും ആളെ അയക്കാനാവില്ല. ഇവര്‍ക്ക് തിരുവനന്തപുരം വരെ സേവനം നടത്തേണ്ടതുണ്ടുതാനും.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഡിവിഷനല്‍ മാനേജര്‍ പറഞ്ഞതനുസരിച്ച് എല്ലാ പാസഞ്ചര്‍ ട്രെയിനിലും ഓരോ സേനാംഗങ്ങളെ ഇട്ടിരിക്കുകയാണ് . ഡിവിഷനില്‍ 44 പുതിയ അംഗങ്ങളെ നിയമിക്കാന്‍ ഉത്തരവായതായും അറിയിപ്പുണ്ട്. എന്നാല്‍ ഇവരുടെ നിയമനം നടക്കാന്‍ നടപടിക്രമങ്ങള്‍ കഴിഞ്ഞ് ഒരു വര്‍ഷമെങ്കിലും എടുക്കുമെന്നാണ് ഒരു ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്.
എന്തുകൊണ്ട് കേരളത്തില്‍ ഇത്രയും റെയില്‍വെ കുറ്റകൃത്യങ്ങള്‍ നടക്കുന്നുവെന്ന ചോദ്യത്തിന്, സ്ത്രീകളുടെ വസ്ത്രധാരണവും പ്രതികരിക്കാനാവാത്തതും കാരണമാണെന്നാണ് ഒരു പക്ഷം. അതേ സമയം തമിഴ്നാട്ടില്‍ അടുത്തിടെയായി ഇത്തരം ക്രിമിനലുകള്‍ക്കെതിരെ നടപടി ശക്തമാക്കിയതും ഇവിടേക്ക് ഇത്തരക്കാര്‍ ഒഴുകുന്നതിന് കാരണമായിട്ടുണ്ട്.
തമിഴ്നാട്ടില്‍ തൃശ്ശ്നാപ്പള്ളി, സേലം, മധുര എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് തൊട്ടടുത്ത അതിര്‍ത്തിയായ പാലക്കാട് വഴി കേരളത്തിലേക്ക് എത്തുന്നത്. ഭിക്ഷക്കാരും കുഷ്ഠരോഗികളും വികലാംഗരും ഉള്‍പെടെ പതിനായിരക്കണക്കിന് പേരാണ് കൊച്ചുകേരളം സ്വര്‍ഗമാക്കി അഭയം തേടിയിരിക്കുന്നതെന്ന് തമിഴ്നാട് പൊലീസ് തന്നെ സമ്മതിക്കുന്നു. തൊഴിലാളികളായി വരുന്ന അന്യസംസ്ഥാനക്കാര്‍ വലിയ ഭീഷണിയാണെന്ന് തന്നെയാണ് തൃശൂര്‍ ഡിവൈ.എസ്.പി സി.എസ് ഷാഹുല്‍ഹമീദിന്റെ പക്ഷം. തൃശൂര്‍ പട്ടണത്തില്‍ മാത്രം കഴിഞ്ഞ അഞ്ചുവര്‍ഷമായി നടന്ന കുറ്റകൃത്യങ്ങള്‍ പരിശോധിച്ചാല്‍ മുക്കാല്‍ പങ്കും അന്യസംസ്ഥാനക്കാര്‍ ബന്ധപ്പെട്ടിട്ടുള്ളതാണെന്ന് അദ്ദേഹം പറയുന്നു. താരതമ്യേന മാന്യമായി പൊലീസ് ഇവിടെ പെരുമാറുന്നുവെന്നാണ് തമിഴന്മാരുടെയും പക്ഷം
THIS IS EDITORIAL PAGE FROM CHANDRIKA DAILY
ReplyDelete